മസ്കത്ത്: ‘ടൂർ ഓഫ് ഒമാൻ’ ദീർഘദൂര സൈക്ലിങ് മത്സരത്തിന്റെ 12ാം പതിപ്പിന് ശനിയാഴ്ച തുടക്കമായി. അഞ്ചു ഘട്ടങ്ങളിലായി അടുത്ത ബുധനാഴ്ച വരെയാണ് മത്സരം നടക്കുക. ഫൈനൽ റൗണ്ടിൽ റൈഡര്‍മാര്‍ ജബൽ അഖ്ദറിന്റെ ചരിവുകളിലൂടെയായിരിക്കും കടന്നുപോകുക എന്നത് ഇത്തവണത്തെ പ്രത്യേകതകളിലൊന്നാണ്. അതിൽ തന്നെ ആറു കിലോമീറ്റര്‍ ദൂരം 10 ശതമാനത്തിലേറെ ചരിവുള്ളതാണ്.
നേരത്തേ ടൂർ ഓഫ് സമാപനം മത്ര കോര്‍ണിഷിലാണ് നടന്നിരുന്നത്. മിഡിലീസ്റ്റില്‍ സൈക്ലിങ് സീസണിന്റെ ആരംഭത്തിന് കൂടിയാണ് ഒമാന്‍ വേദിയാകുന്നത്. ശനിയാഴ്ച രാവിലെ റുസ്താഖ് കോട്ടയില്‍ നിന്ന് ആരംഭിച്ച് ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററിൽ സമാപിക്കും. 147.4 കിലോമീറ്ററാണ് മത്സരത്തിന്റെ ദൂരം. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാര്‍ക്ക് ചെയ്യരുതെന്ന് ആർ.ഒ.പി നിർദേശിച്ചിട്ടുണ്ട്. ഒമാന്‍ നാഷനല്‍ ടീം ഉള്‍പ്പെടെ 18 ടീമുകള്‍ ഇത്തവണ മത്സരത്തിനുണ്ടാകും. 830 കിലോമീറ്ററാണ് ആകെ മത്സര ദൂരം.
സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍നിന്നാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഖുറിയാതില് അവസാനിക്കും -174 കിലോമീറ്റര്‍. സമാഇല്‍ വിലായത്തിലെ അല്‍ ഖോബാറില്നിന്ന് ആരംഭിച്ച് ഹംറ വിലായത്തിലെ ജബല്‍ ശര്‍ഖില്‍ അവസാനിക്കുന്നതാണ് മൂന്നാം ഘട്ടം (151.8 കിലോമീറ്റര്‍). ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള മത്സരം നാലാം ഘട്ടത്തിലാണ്.
ഇസ്കിയിലെ ജബല്‍ ഹാതില്‍ ആരംഭിച്ച് യിത്തി മലനിരകളില്‍ അവസാനിക്കുന്ന ഈ ഘട്ടത്തിൽ 204.9 കിലോമീറ്ററാണ് മത്സരാർഥികൾ സഞ്ചരിക്കേണ്ടത്. ജബല്‍ അഖ്ദറിന്റെ ചരിവുകളിലാണ് ഫൈനല്‍ നടക്കുന്നത്. സഞ്ചരിക്കേണ്ട ദൂരം 152.2 കിലോമീറ്ററാണ്. മത്സരത്തിനുള്ള എല്ലാവിധ ഒരുക്കവും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.