പഴയതും മുമ്പ് ഉപയോഗിച്ചതുമായ ഉൽപന്നങ്ങൾ ഉപയോഗിച്ച് വീട്ടുപകരണങ്ങൾ നിർമിക്കുന്ന ഫർണിച്ചർ ഫാക്ടറിക്ക് അധികൃതർ പിഴ ചുമത്തി. ഈ സ്ഥാപനത്തിൽനിന്ന് 4,000 കിലോ വരുന്ന ഗുണനിലവാരം കുറഞ്ഞതും പഴയതുമായ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഉപയോഗിച്ച സ്പോഞ്ച്, പഴകിയ തുണികൾ, ഉപയോഗിച്ച മരങ്ങൾ, പഴയ ഫർണിച്ചറുകൾ എന്നിവയാണ് അധികൃതർ നശിപ്പിച്ചത്. ഇവയെല്ലാം ഫർണിച്ചർ നിർമാണത്തിന് ഉപയോഗിക്കുകയും പുതിയതാക്കി മാർക്കറ്റിൽ ഇറക്കുകയുമായിരുന്നു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖിലാണ് പരിശോധന നടത്തിയത്.
ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ സാധാരണ പരിശോധനക്കിടയിലാണ് ഇവ പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. പരിശോധനക്കിടെയാണ് ഫാക്ടറിയിൽ പാഴ് വസ്തുക്കൾ കണ്ടെത്തിയത്.മരം, സ്പോഞ്ച്, പഴകിയ തുണി, ഉപയോഗിച്ച ഫർണിച്ചർ എന്നിവ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചു വെച്ചിരുന്നു.പ്രത്യേക യന്ത്രം ഉപയോഗിച്ച് ഈ വസ്തുക്കൾ രൂപമാറ്റം വരുത്തി ഫർണിച്ചറുകൾ നിർമിക്കുകയും പുതിയ ഫർണിച്ചറുകൾ എന്ന നിലക്ക് ഒമാനിലെ മാർക്കറ്റുകളിൽ വിതരണം ചെയ്യുകയുമായിരുന്നു.