ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ ഇന്ത്യ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ : എയർപോർട്ടുകളിൽ റാപ്പിഡ് PCR ഒഴിവാക്കാനും നീക്കം

ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അറിയിച്ചു.

കഴിഞ്ഞ ദിവസം എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യൻ പവലിയൻ സന്ദർശനത്തിനിടയിൽ മൾട്ടിപർപ്പസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

”ഷെഡ്യൂൾ ചെയ്‌ത വിമാനങ്ങൾ പുനരാരംഭിക്കുന്ന നടപടികളിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ ഡോ. ജയശങ്കർ പറഞ്ഞു.”

കൂടാതെ ഇപ്പോൾ ഇന്ത്യയിൽ കൊവിഡ്-19 പോസിറ്റീവ് കേസുകൾ കുറവായതും വാക്‌സിനുകൾ എടുത്തവരുടെ എണ്ണം കണക്കിലെടുത്തും എയർപോർട്ടിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് റാപ്പിഡ് ആർടി-പിസിആർ ടെസ്റ്റ് നീക്കം ചെയ്യാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ യുഎഇയുടെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയെ (NCEMA) സമീപിച്ചിട്ടുണ്ടെന്നും യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇക്കാര്യത്തിൽ തങ്ങളുടെ അഭ്യർത്ഥന യുഎഇ അധികൃതർ ഗൗരവമായി പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.