കോവിഡ് ബാധിച്ചത് ആദ്യം വുഹാനിലെ മത്സ്യവിൽപനക്കാരിയെ ; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

ചൈനയിലെ വുഹാനിൽ ഭക്ഷ്യമാർക്കറ്റിലെ മത്സ്യ വിൽപനക്കാരിയിലാണ് കോവിഡ് ബാധ ആദ്യം കണ്ടെത്തിയതെന്നു ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. വുഹാനിൽനിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് 2019 ഡിസംബർ 16ന് കോവിഡ് ലക്ഷണങ്ങൾ ആദ്യം കണ്ടതെന്ന നിഗമനത്തിനാണ് തിരുത്ത്. വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി പഠിക്കുന്ന വിദഗ്ധനായ അരിസോന യൂണിവേഴ്സിറ്റിയിലെ മൈക്കേൽ വോറോബിയുടെ പഠനത്തിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതെന്ന് ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

മത്സ്യവിൽപനക്കാരിയിൽ ഡിസംബർ 11നുതന്നെ പനി സ്ഥിരീകരിച്ചെന്ന് വോറോബിയുടെ പഠനം വ്യക്തമാക്കി. തുടക്കത്തിൽ കണ്ടെത്തിയ വൈറസ് ബാധിതരിൽ പകുതിപ്പേരും ചന്തയുടെ ചുറ്റുവട്ടത്തുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ചന്തയിൽ നിന്നല്ല തുടക്കമെന്ന വാദത്തിന് നിലനിൽപില്ല.

‘സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച വോറോബിയുടെ കണ്ടെത്തൽ വസ്തുതാപരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം പറഞ്ഞു. അക്കൗണ്ടന്റിന് ഡിസംബർ 8നു കോവിഡ് ബാധയുണ്ടായെന്ന റിപ്പോർട്ട് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം പുറത്തുവിട്ടിരുന്നു. എന്നാൽ, അതു തെറ്റായിരുന്നുവെന്നും വോറോബിയുടെ കണ്ടെത്തലാണ് ശരിയെന്നും വിദഗ്ധസംഘാംഗമായ പീറ്റർ ദസാക് പറഞ്ഞു