‘ടൂർഓഫ് ഒമാൻ’ ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന് അവശോജ്വല തുടക്കം

‘ടൂർഓഫ് ഒമാൻ’ ദീര്‍ഘദൂര സൈക്ലിങ് മത്സരത്തിന് അവശോജ്വല തുടക്കം. കർശനമായ കോവിഡ് പ്രോട്ടൊക്കോളുകൾ പാലിച്ച് കൊണ്ട് നടക്കുന്ന ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ യു.എ.ഇ ടീമിലെ കൊളമ്പിയൻ താരമായ ഫെര്‍ണാണ്‍ഡോ ഗവീറിയ ജേതാവായി. മാര്‍ക്ക് കവന്‍ഡിഷ്, കേദന്‍ ഗ്രോവ്‌സ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.
ഇന്നലെ ഉച്ചക്ക് 12.05ന് റുസ്താഖ് കോട്ടയില്‍നിന്ന് ആരംഭിച്ച മത്സരം 3.40ഓടെ ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്സിബിഷന്‍ സെന്‍ററില്‍ അവസാനിച്ചു. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമെത്തിയ മത്സരത്തെ വളരെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. മത്സരം കടന്നുപോയ വഴികളിലെല്ലാം നിരവധിപേർ പേര്‍ താരങ്ങള്‍ക്ക് പ്രോത്സാഹനവുമായി എത്തിയിരുന്നു.

ടൂറിലെ രണ്ടാം ദിനമായ ഇന്ന് രണ്ടാം ഘട്ട മത്സരം ബര്‍ക നസീം പാര്‍ക്കില്‍നിന്ന് ആരംഭിച്ച് സുഹാര്‍ കോര്‍ണിഷില്‍ അവസാനിക്കും. 167.5 കിലോമീറ്ററാണ് മത്സര ദൂരം. പ്രധാന പാതയിലൂടെയാണ് മത്സരം. മത്സരങ്ങൾ നടക്കുന്ന റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് നിയന്ത്രണങ്ങൾ റോയൽ ഒമാൻ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.