വ്യവസായിക രംഗത്ത് വൻ കുതിച്ചു ചാട്ടമൊരുക്കാൻ ഒമാൻ റെയിൽ

യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളെ ഒമാനെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒമാൻ റെയിൽ പദ്ധതി ഉടൻ ആരംഭിക്കും. 2144 കിലോമീറ്ററാകും റെയിൽ പാതയുടെ നീളം. റൂവി, മത്ര, രാജ്യാന്തര വിമാനത്താവളം, സീബ് മേഖലകളെ ബന്ധിപ്പിച്ചുള്ള മെട്രോ, മസ്കത്ത്-സൊഹാർ ലൈറ്റ് റെയിൽ എന്നിവയുടെ നിർമ്മാണവും ഉടൻ ആരംഭിക്കും.

സലാല, സൊഹാർ, ദുഖം തുറമുഖ മേഖലകളെ ബന്ധിപ്പിക്കുമെന്നതാണ് ഒമാൻ റെയിൽ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ലോകരാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാന കേന്ദ്രങ്ങളാണിവ. ഗൾഫ് മേഖലയിലെ ലോജിസ്റ്റിക് ഹബ് ആക്കി ഒമാനെ മാറ്റാനും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര-വാണിജ്യ ബന്ധത്തിൽ വലിയൊരു മാറ്റത്തിനു തുടക്കമിടാനും ഇത് വഴി കഴിയും.

ദുഖം-തുംറൈത്-സലാല,  സോഹാർ തുറമുഖം-മസ്‌കത്ത്,  അൽ മിസ്ഫ-സിനാ,  തുംറൈത്-അൽ മേസൂന,  പാതകളാണ്  ഒമാൻ റെയിലിൽ  ഉൾപ്പെടുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 2040 ആകുമ്പോഴേക്കും 1,400 കോടിയിലേറെ റിയാലാകുമെന്നാണ് വിലയിരുത്തൽ. ലോജിസ്റ്റിക് മേഖലയിൽ മാത്രം 35,000 ലേറെ പുതിയ തൊഴിലവസരങ്ങളുണ്ടാകും.