ഇന്ത്യയിൽ എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നൽകുന്ന ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതി (AYUSHMAN BHARAT Digital Mission)ക്ക് തുടക്കമായി. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) വിഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതോട ചികിത്സാ രംഗത്തും പാവപ്പെട്ടവരും ഇടത്തരക്കാരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായെന്ന് പ്രധാനമന്ത്രി (Prime Minister) പറഞ്ഞു.

ഇതോടെ ആരോഗ്യ രംഗവും ഡിജിറ്റലാവുകയാണ്. എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും ചികിത്സാ രേഖകള്‍ ഏകോപിപ്പിക്കാനുമാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യതയും ആരോഗ്യരേഖകളുടെ സുരക്ഷിതത്വവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. വ്യക്തികളുടെ അനുമതിയോടെ ആരോഗ്യരേഖകള്‍ ഡിജിറ്റൽ രൂപത്തിലാക്കി വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ലഭ്യമാക്കാനും ചികിത്സ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ കണക്ക് കൂട്ടല്‍. കഴിഞ്ഞ വര്‍ഷത്തെ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തിനു പുറമെ ആയുര്‍വേദ, ഹോമിയോ, സിദ്ധ വൈദ്യശാലകളും ആരോഗ്യപ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമാകും. നിലവിൽ ആറ് കേന്ദ്രഭരണപ്രദേശങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കി വരുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ രാജ്യ വ്യാപകമാക്കുകയാണ്.

ആയുഷ്മാൻ ഭാരത് – ഡിജിറ്റൽ മിഷൻ, ഇപ്പോൾ രാജ്യത്തെ ആശുപത്രികളെ ഡിജിറ്റൽ ആരോഗ്യ രേഖകൾ വഴി പരസ്പരം ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മിഷൻ, ആശുപത്രികളുടെ പ്രക്രിയകൾ ലളിതമാക്കുക മാത്രമല്ല, ജീവിത എളുപ്പമാക്കുകയും ചെയ്യും. ഇതിന് കീഴിൽ, ഓരോ പൗരനും ഇപ്പോൾ ഒരു ഡിജിറ്റൽ ഹെൽത്ത് ഐഡി ലഭിക്കും കൂടാതെ അവരുടെ ആരോഗ്യ രേഖ ഡിജിറ്റലായി സൂക്ഷിക്കപ്പെടുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.