കനത്ത മഴയിൽ മസ്കത്തിലെ റോഡുകളിൽ വെള്ളം കയറി

മസ്കത്ത്: ഒമാനിൽ കനത്ത മഴയെ തുടർന്ന് തലസ്ഥാന നഗരിയായ മസ്കത്തുൾപ്പെടെയുള്ള സ്ഥലങ്ങളിലെ റോഡുകളിൽ വെള്ളം കയറി. വിവിധ ഇടങ്ങളിൽ കുടുങ്ങിയ 50ൽ അധികം ആളുകളെ രക്ഷിക്കുകയും ചെയ്തു. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്. വാദികൾ മുറിച്ച് കടക്കരുതെന്നും വേണ്ട മുൻകരുതൽ നടപടികൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പൊതുജങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരോട് മാറി നിൽക്കാനും ആവശ്യപ്പെട്ടു.

മുൻകരുതൽ നടപടികളുമായി റോയൽ ഒമാൻ പൊലീസും രംഗത്തുണ്ട്. അൽഖുവൈർ, ദാർസൈത്ത്, ഹമരിയ തുടങ്ങിയ സ്ഥലങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ചയോടെയാണ് കനത്ത മഴ ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മുസന്ദം അടക്കമുള്ള ഗവർണറേറ്റുകളിലും മഴ പെയ്തിരുന്നു.

ന്യൂനമർദ്ദത്തിന്‍റെ ഭാഗമായി മുസന്ദം, വടക്കൻ ബാത്തിന, തെക്കൻ ബത്തിന, ബുറൈമി, ദാഖിലിയ, മസ്‌കത്ത്, ദാഹിറ, വടക്കൻ ശഖിയ, തെക്കൻ ശർഖിയ എന്നീ ഗവർണേറ്റുകിൽ ബുധനാഴ്ചവരെ ഇടി മിന്നലോടൂകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.