
മസ്കത്ത്: നീണ്ട ഇടവേളക്കുശേഷം റൂവിയിലെ മച്ചി മാർക്കറ്റ് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥന (ജുമുഅ) പുനരാരംഭിച്ചു. കഴിഞ്ഞ 47 വർഷങ്ങളായി മസ്ജിദിൽ പ്രാർത്ഥന ഉണ്ടായിരുന്നില്ല. മുൻകാലങ്ങളിൽ അക്കാലത്തെ പ്രധാന ജുമാമസ്ജിദായ റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ ജുമുഅ പ്രാർഥന നടന്നിരുന്നു. എന്നാൽ, 1975 ജനുവരി 25ന് റൂവിയിൽ വിപുലമായ സൗകര്യത്തോടെ ഖാബൂസ് മസ്ജിദ് ആരംഭിച്ചതോടെ ജുമുഅ അവിടേയ്ക്ക് മാറ്റുകയായിരുന്നു. ഇതോടെ മച്ചി മാർക്കറ്റ് മസ്ജിദിൽ മറ്റ് പ്രാർഥനകൾ നടന്നിരുന്നെങ്കിലും ജുമുഅ അവസാനിപ്പിച്ചു. സൗകര്യങ്ങൾ കുറവായിരുന്ന മച്ചി മാർക്കറ്റ് മസ്ജിദ് മൂന്നുവർഷം മുമ്പാണ് പുനർ നിർമാണം ആരംഭിച്ചത്. മാസങ്ങൾക്കുമുമ്പാണ് ഇതിന്റെ പുനർ നിർമാണം പൂർത്തിയായത്. ഇതോടെ സാധാരണ പ്രാർഥനകൾ പുനരാരംഭിച്ചെങ്കിലും കഴിഞ്ഞയാഴ്ചയാണ് ജുമുഅ വീണ്ടും ആരംഭിച്ചത്.
മച്ചി മാർക്കറ്റ് മസ്ജിദ് മലയാളികളുടെ പ്രധാന സംഗമകേന്ദ്രം കൂടിയായിരുന്നു. തിരക്ക് വർധിച്ചതോടെ ഇവിടെ സൗകര്യങ്ങൾക്ക് പരിമിതിവന്നു. കാലപ്പഴക്കത്താൽ മസ്ജിദിന് കേടുപാടുകൾ വരാൻ തുടങ്ങിയപ്പോൾ ഏതാനും വർഷം മുമ്പ് മസ്ജിദ് പുതുക്കിപ്പണിയുകയായിരുന്നു.