
മസ്കത്ത്: അറബ് ഗൾഫ് കപ്പിൽ ഒമാൻ ഫൈനലിൽ യോഗ്യത നേടി. ഇറാഖിലെ ബസ്റ അൽമിന ഒളിമ്പിക്
സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ബഹ്റൈനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഒമാൻ ഫൈനലിൽ പ്രവേശിച്ചത്.
കളി അവസാനിക്കാൻ പത്തു മിനിറ്റ് മാത്രം ശേഷിക്കെയാണ് ഒമാൻ മുൻനിരതാരമായ ജമീൽ അൽ യഹ്മദിയാണ് വിജയ ഗോൾ നേടിയത്. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ആതിഥേയരായ ഇറാഖാണ് ഒമാെന്റ എതിരാളികൾ.
മികച്ച പന്തടക്കം കാഴ്ചവെച്ച ബഹ്റൈൻ ഒമാൻ ഗോൾമുഖത്ത് നിരന്തര ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ് ആദ്യ മിനിറ്റുകളിൽ കണ്ടത്. ഗോളിയും പ്രതിരോധനിരയും ഉറച്ച് നിന്ന സാഹചര്യത്തിൽ ബഹ്റൈന് ഗോൾ നേടാൻ സാധിച്ചില്ല.
രണ്ടാം പകുതിയിൽ കൂടുതൽ അക്രമിച്ച് കളിക്കുക എന്ന തന്ത്രമായിരുന്നു ഒമാൻ സ്വീകരിച്ചത്. കൗണ്ടർ അറ്റാക്കുകളിലൂടെ ഒമാൻ ഇടക്ക് ബഹ്റൈൻ മുഖത്ത് ഭീതി പടർത്തി. രണ്ട് ടീമുകൾക്കും അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. അവസാനം 83ാം മിനിറ്റിൽ ജമീൽ അൽ യഹ്മദിയുടെ തകർപ്പൻ ഷോട്ട് ബഹ്റൈന്റെ ഫൈനൽ സ്വപ്നം തകർക്കുകയായിരുന്നു.