
മസ്‌കത്ത്: ഉൽക്കാശിലകളുടെ പതനം നിരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഫീൽഡ് സർവേ പദ്ധതി പൈതൃക ടൂറിസം മന്ത്രാലയം നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി ഒമാൻ സുൽത്താനേറ്റിലെ വിവിധ മരുഭൂമികളിൽ നിരീക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഓസ്‌ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക പിന്തുണയോടെ ബേൺ യൂണിവേഴ്‌സിറ്റിയിലെയും സ്വിറ്റ്‌സർലൻഡിലെ ബേണിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെയും പ്രത്യേക ശാസ്ത്രജ്ഞരുടെ ഒരു സംഘത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിക്കിയത്.
ഒമാന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഉൽക്കാശിലകൾ നിരീക്ഷിക്കുന്നതിനുള്ള പരീക്ഷണ കാലഘട്ടമായിരുന്നു ആദ്യ ഘട്ടം. നിരവധി ഘട്ടങ്ങളിലായാണ് ഈ വർഷം പദ്ധതി നടപ്പാക്കിയതെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിലെ പൈതൃക വകുപ്പ് ഡയറക്ടർ ഹുസൈൻ അലി അൽ ഗഫ്രി പറഞ്ഞു.
ഒമാനിൽ ഈ പദ്ധതിക്കായി 23 വർഷത്തിലേറെയായി മന്ത്രാലയം പരിശ്രമിക്കുന്നുണ്ടെന്ന് വാർഷിക ഉൽക്കാ പതനത്തിന്റെ ഡോക്യുമെന്റേഷനിൽ അൽ ഗഫ്രി ചൂണ്ടിക്കാട്ടി. ഇതുവരെ 7,000 ഉൽക്കാ ശകലങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വയിൽ നിന്നുള്ള ചിലത് (ചാരനിറം), വ്യാഴം (തവിട്ട്) എന്നിവയുൾപ്പെടെ ഉൽക്കാശിലകളുടെ പതനത്തെക്കുറിച്ച് പഠിക്കാൻ നിരവധി ഭൗമശാസ്ത്രജ്ഞർ വർഷം തോറും ഒമാൻ സന്ദർശിക്കുന്നു.