
മസ്കത്ത്: പ്രവാസികൾക്ക് കുടുംബ വിസ ലഭിക്കുന്നതിനുള്ള ശമ്പളനിരക്ക് 150 റിയാലായി കുറച്ചു. പ്രാദേശിക മാധ്യമങ്ങളാണ് റോയൽ ഒമാൻ പോലീസിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മലയാളികളടക്കമുള്ളവർ പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് ഈ വാർത്ത. നേരത്തെ കുറഞ്ഞത് 300 റിയാൽ ശമ്പളം വാങ്ങുന്നവർക്കേ ഒമാനിൽ കുടുംബത്തെ ഫാമിലി വിസയിൽ കൊണ്ടുവരാൻ സാധിച്ചിരുന്നുള്ളൂ. ഇതിനു മുമ്പ് ഇത് 600 റിയാലും അതിനു മുകളിലുമായിരുന്നു.
രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് വിദഗ്ധർ വ്യക്തമാക്കി. നിലവിൽ പലകമ്പനികളും കുറഞ്ഞ വരുമാനമുള്ള ജീവനക്കാർക്ക് ഫാമിലി വിസ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. 2011ലാണ് ഫാമിലി വിസക്കുള്ള പ്രതിമാസ വരുമാന നിയമം രാജ്യത്ത് വരുന്നത്. ഒമാനിലെ ജനസംഖ്യ 49,75,562 ആണ്. അതിൽ 42.21ശതമാനവും പ്രവാസികളാണ്.