ക്യാൻസർ ചികിത്സയ്ക്ക് നൂതന മാർഗവുമായി ഒമാൻ സുൽത്താനേറ്റ്

ആരോഗ്യ സംരക്ഷണ മേഖല കാൻസർ മാനേജ്മെന്റിൽ പുതിയ മുന്നേറ്റവുമായി ഒമാൻ സുൽത്താനേറ്റ്. കീമോതെറാപ്പി നൽകുന്നതിന് മിനിമലി ഇൻവേസിവ് സർജിക്കൽ ടെക്നിക് ഉപയോഗിച്ചാണ് പുതിയ കാൻസർ ചികത്സ നടത്തുന്നത്. ഈ പുതിയ ചികിത്സാ രീതി രാജ്യത്തെ ക്യാൻസർ രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.

സുൽത്താൻ ഖാബൂസ് കോംപ്രിഹെൻസീവ് കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലെ (എസ്‌ക്യുസിസിആർസി) സീനിയർ കൺസൾട്ടന്റ് ഡോ മഹാ അൽ ഷുഐബി നേതൃത്വം നൽകുന്ന ഗ്യാസ്ട്രോഇന്റസ്റ്റൈനൽ പ്രോഗ്രാമിലെ സർജിക്കൽ ഓങ്കോളജി ടീം, കാൻസർ ചികിത്സയുടെ പുതിയ രൂപമായ പിപാക് ഞായറാഴ്ചയാണ് പുറത്തിറക്കിയത്.

സാധാരണഗതിയിൽ പ്രതികരിക്കാത്ത, പരമ്പരാഗത കീമോതെറാപ്പിയും മറ്റ് വ്യത്യസ്ത മാനേജ്‌മെന്റ് രീതികളും ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയാത്ത, തിരഞ്ഞെടുത്ത ഒരു കൂട്ടം രോഗികൾക്ക് ഈ സാങ്കേതികവിദ്യ അവസരമൊരുക്കുമെന്ന് ഡോ മഹാ അൽ ഷുഐബി പറഞ്ഞു.

ദഹനനാളം, അണ്ഡാശയം, ഗർഭാശയ മുഴകൾ തുടങ്ങിയ പെരിറ്റോണിയൽ അധിഷ്ഠിത മെറ്റാസ്റ്റാസിസ് ഉള്ള രോഗികളെ ചികിത്സിക്കുന്നതിനായി മിനിമലി ഇൻവേസിവ് സർജിക്കൽ ടെക്നിക് ഉപയോഗിച്ച് കീമോതെറാപ്പിയുടെ ഒരു നൂതനമായ മരുന്ന് വിതരണ സംവിധാനമാണ് ‘പ്രഷറൈസ്ഡ് ഇൻട്രാ പെരിറ്റോണിയൽ അരീസോൾ കീമോതെറാപ്പി’ (പിഐപിഎസി) എന്ന് ഡോ മഹാ കൂട്ടിച്ചേർത്തു.