
മസ്കത്ത്: ഒമാനിൽ കത്തുന്ന ചൂടിന് ആശ്വാസം നൽകി വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിച്ചു. ബഹ്ലയിലെ സൽസാദ്, നിസ്വ, മുദൈബി, ഇബ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.
വ്യാഴാഴ്ച രാത്രിയോടെതന്നെ പലയിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വെള്ളിയാഴ്ച രാവിലെ ചാറി തുടങ്ങിയ മഴ ഉച്ചക്കുശേഷമാണ് ശക്തി പ്രാപിച്ചത്. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.
അതേസമയം, ഒമാന്റെ ഭൂരിഭാഗം പ്രദേശങ്ങളും കനത്ത ചൂടിൽ വെന്തുരുകുകയാണ്. പലയിടത്തും 45 ഡിഗ്രിക്ക് മുകളിലാണ് താപനില. ഇത് ഉയരാൻ സാധ്യതയുണ്ടെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഉച്ചക്ക് മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും 50 ഡിഗ്രി സെൽഷ്യസ്വരെ എത്തിയേക്കും. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒമാനിലുള്ളവരോട് നിർദേശിച്ചു. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും മണൽ, പൊടിക്കാറ്റുകൾക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.