
മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ ന്യൂനമർദത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ ശനിയാഴ്ചവരെ കാറ്റോടും ഇടിയോടും കൂടി മഴക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, ദാഖിലിയ, തെക്ക് -വടക്ക് ബാത്തിന, ബുറൈമി, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലായിരിക്കും മഴ ലഭിക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി.
ബുധൻ, വ്യാഴം ദിവസങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27മുതൽ 55 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുകയെന്നും അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ രണ്ട് മുതൽ നാല് മീറ്റർവരെ തിരമാലകൾ ഉയരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ 10 മുതൽ 20 മില്ലി മീറ്റർ വരെ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. 27-37 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. വേണ്ട മുൻ കരുതൽ നടപടികളെടുക്കണമെന്നും കടലിൽ പോകുന്നതിന് മുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.