
മസ്‌കറ്റ്: ഒമാൻ വിമാനക്കമ്പനിയായ സലാം എയർ യു.എ.ഇയിലെ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആദ്യ സർവീസ് നടത്തി. ഇന്ന്, ജൂലൈ 12 ബുധനാഴ്ച മുതലാണ് സർവീസുകളുടെ തുടക്കം.
തിങ്കൾ, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ നാല് സർവീസുകൾ ഉണ്ടാകുമെന്ന് സലാം എയർ അധികൃതർ അറിയിച്ചു. ഫുജൈറ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യത്തെ കമ്പനിയാണ് സലാം എയർ എന്ന് സലാം എയർ സിഇഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. ഫുജൈറ, ഖോർഫക്കാൻ, ദിബ്ബ, സമീപ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വലിയൊരു വിഭാഗം യാത്രക്കാർക്ക് ഈ റൂട്ടിലെ സേവനം ആശ്വാസമാകും.
സലാം എയറിന് നിലവിൽ 14 വിമാനങ്ങളുണ്ടെന്നും ഈ വർഷം അവസാനത്തോടെ 39 ലക്ഷ്യസ്ഥാനങ്ങളിലേക്ക് അഞ്ച് പുതിയ വിമാനങ്ങൾ കൂടി ലഭിക്കുമെന്നും ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് വ്യക്തമാക്കി.
ദുബായ്, ഫുജൈറ, ദോഹ, ബഹ്‌റൈൻ, കുവൈറ്റ്, ദമാം, റിയാദ്, ജിദ്ദ, മദീന, ഷിറാസ്, ടെഹ്‌റാൻ, മഷാദ്, ഇസ്താം തുടങ്ങിയ രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങൾക്ക് പുറമേ, മസ്‌കറ്റ്, സലാല, സൊഹാർ, ദുഖ്ം, മസീറ, റിസ, ട്രാബ്‌സോൺ, അലക്‌സാൻഡ്രിയ, ബെയ്‌റൂട്ട്, അൽമാട്ടി, ബാക്കു, ക്വാലാലംപൂർ, പ്രാഗ്, സരജേവോ, ബാങ്കോക്ക്, ഫുക്കറ്റ്, കൊളംബോ, ചാട്ടോഗ്രാം, ധാക്ക, കാഠ്മണ്ഡു, കറാച്ചി, മുളട്ടാൻ, സിയാൽകോട്ട്, ലഖ്‌നൗ, ജയ്പൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സലാം എയർ സർവീസുകൾ നടത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സലാലയിൽ നിന്ന് മസ്‌കറ്റ്, സൊഹാർ, മദീന, ബഹ്‌റൈൻ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങൾക്ക് പുറമേ, സോഹാറിൽ നിന്ന് സലാല, ഷിറാസ്, ട്രാബ്‌സൺ എന്നിവിടങ്ങളിലേക്കും സലാം എയർ നേരിട്ട് സർവീസ് നടത്തുന്നുണ്ട്.