
മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ റോയൽ ഹോസ്പിറ്റലിൽ ആദ്യമായി നടന്ന ഓട്ടോലോഗസ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം.
പ്രസവത്തിനായി സിസേറിയൻ സമയത്ത് അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് രോഗിയുടെ ഗർഭപാത്രം ഭാഗികമായി നീക്കം ചെയ്തു. പിന്നീട് രോഗിയുടെ ഇടത് വൃക്കയുടെ മൂത്രനാളി തകരാറിലായതായി കണ്ടെത്തിയതിനെ തുടർന്ന് ഗർഭപാത്രം പൂർണ്ണമായും നീക്കം ചെയ്യേണ്ടി വന്നു.
ദിവസങ്ങൾക്കുള്ളിൽ രോഗിക്ക് നാല് ശസ്ത്രക്രിയകൾ നടത്തി. കേടായ മൂത്രനാളി നീക്കം ചെയ്യുകയും മൂത്രം കളയാൻ ഇടത് വൃക്കയിൽ ഒരു കത്തീറ്റർ ട്യൂബ് സ്ഥാപിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് വൃക്കയെ സംരക്ഷിക്കാൻ ഓട്ടോലോഗസ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ സംഘം തീരുമാനിച്ചത്.
മണിക്കൂറുകൾ നീണ്ട ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. തുടർന്ന് നാല് ദിവസത്തിന് ശേഷം രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തുടർന്നുള്ള പരിശോധനയിൽ വൃക്കകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.