ഷർഖിയയിൽ നിന്ന് സജീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

മസ്‌ക്കറ്റ് : ഒമാനിലെ ഷർഖിയ ഗവർണറേറ്റിലെ അൽ ജർദ്ദയിൽ കഴിഞ്ഞ മാസം 26 ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ തൃശൂർ മാപ്രാണം സ്വദേശി സജീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തൊഴിൽ സംബന്ധമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്ത സജീഷിന്റെ മൃതദേഹം തിരിച്ചറിയപ്പെടാതെ ദിവസങ്ങളോളം മസ്ക്കറ്റിലെ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഈ വിവരം അറിഞ്ഞ ഉടൻ കൈരളി ഒമാൻ പ്രവർത്തകർ വിഷയത്തിൽ സജീവമായി ഇടപെട്ടു.
സ്പോൺസറുടെ ഭാഗത്തു നിന്നും സാമ്പത്തികമായ സഹായം ഒന്നും തന്നെ ലഭിക്കില്ല എന്നറിയിച്ചതിനെ തുടർന്ന് എംബസിയിൽ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ സമർപ്പിച്ചു. ഒർജിനൽ പാസ്പോർട്ട് പണയം വച്ച് പലിശക്ക് പണം വാങ്ങിയിരുന്നതിനാൽ അതു വീണ്ടെടുക്കാൻ കാലതാമസമുണ്ടായി. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചിലവുകൾക്കുള്ള തുക കൈരളി പ്രവർത്തകർ തന്നെ കണ്ടെത്തുകയും, നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്നലെ വെളുപ്പിന് മൃതദേഹം നാട്ടിലേക്കയക്കുകയും ചെയ്തു. കൊച്ചിയിലെത്തിച്ച പരേതന്റെ ഭൗതികദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയതായും സംസ്കാരം കഴിഞ്ഞതായും ബന്ധുക്കൾ അറിയിച്ചതായി കൈരളി പ്രവർത്തകർ പറഞ്ഞു.

ശ്രദ്ധയിൽ വന്ന സമയം മുതൽ ഈ വിഷയത്തിൽ വിശ്രമമില്ലാതെ ഇടപെട്ട കൈരളി ഒമാൻ പ്രവർത്തകരായ നൗഫൽ, ഗോപൻ, ഷാജി സെബാസ്റ്റ്യൻ, അജിത്ത് പുന്നക്കാട്, താജുദ്ദീൻ, സുരേഷ്, രാജൻ, സിനാവിലെ മറ്റു പ്രവർത്തകർ എന്നിവരെ നന്ദിപൂർവം സ്മരിക്കുന്നതായി ആദ്യാവസാനം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച പ്രകാശ് തടത്തിൽ പറഞ്ഞു.