ഒമാനിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 221 എച്ച്.ഐ.വി. കേസ്സുകൾ

ഒമാനിൽ കഴിഞ്ഞ വര്ഷം പുതുതായി 221 എച്ച്.ഐ.വി. അണുബാധ കേസ്സുകൾ റിപ്പോർട് ചെയ്തു. ഇതിൽ 54 പേര് സ്ത്രീകളാണ്. ഇതോടെ സുൽത്താനേറ്റിൽ എച്ച്.ഐ.വി. ബാധിതരുടെ ആകെ എണ്ണം 2,339 ആയി.

രോഗം മറച്ചുവക്കലും വിവേചനവുമെല്ലാം ആരോഗ്യ പരിപാലന സേവനങ്ങൾക്ക് പ്രധാന തടസ്സം സൃഷ്ട്ടിക്കുന്നുണ്ടെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഇമ്മ്യുണോ ഡെഫിഷ്യൻസി ആൻഡ് സെക്ഷ്വലി ട്രാൻസ്മിറ്റെഡ് ഇൻഫെക്‌ഷൻ വിഭാഗം മേധാവി ഡോക്ടർ സയന ബിൻത് ഖൽഫാൻ അൽ ഹുബ്സിയ പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാജ്യത്ത് 70 ശതമാനവും ലൈംഗിക ബന്ധങ്ങളിലൂടെയും മറ്റുള്ളവ മയക്ക് മരുന്ന് പങ്കിടൽ, അമ്മയിൽ നിന്നും കുട്ടിയിലേക്ക് പകരൽ എന്നിവയാണെന്നും അവർ പറഞ്ഞു.

നേരത്തെയുള്ള രോഗനിർണ്ണയം വൈറസിനെ നിയന്ത്രിക്കാൻ ആവശ്യമായ പരിശോധനകൾ നടത്തുന്നതിനും മികച്ച ചികിത്സ നൽകുന്നതിനും വളരെ പ്രധാനമാണ്. പലരും ചികിത്സ സ്വീകരിക്കാൻ മടിക്കുന്നതായി കണ്ടുവരുന്നു. ഈ രോഗം സമൂഹം എങ്ങനെ കാണുന്നു എന്നുള്ള അവരുടെ ഭയമാണ് ഇതിനു കാരണം. എന്നാൽ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സ്റ്റാഫ് ഈ രോഗികളെ തുടർച്ചയായി ആശയവിനിമയം നടത്തി ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചു ബോധവൽക്കരിക്കുകയും അവഗണിച്ചാൽ സമൂഹത്തിനുണ്ടാകുന്ന അപകടത്തെക്കുറിച്ചും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് അവർ പറഞ്ഞു.