പുതിയ ഇലക്ട്രിസിറ്റി കണക്ഷനുകൾക്ക് അപേക്ഷിക്കാനുള്ള അനുമതി ഇനി ഒമാനി ഇലക്ട്രീഷ്യൻമാർക്ക് മാത്രം

മസ്‌കത്ത്: രാജ്യത്ത് പുതിയ ഇലക്ട്രിസിറ്റി കണക്ഷനുകൾക്ക് അപേക്ഷിക്കാനുള്ള അനുമതി ഇനി ലഭിക്കുക ഒമാനി ഇലക്ട്രീഷ്യൻമാർക്ക് മാത്രം. നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയിരിക്കുന്നത്.

ഒമാനൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. രാജ്യത്ത് സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള പല പദ്ധതിതകളും നേരത്തെ തന്നെ അധികൃതർ നടപ്പിലാക്കിവരുന്നുണ്ട്. 2024ൽ, ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനവും കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ 31ശതമാനവും ഒമാനിവത്കരണം ലക്ഷ്യമിടുന്നുണ്ട്.

ഒമാനിയല്ലാത്ത ഇലക്ട്രീഷ്യൻ ലൈസൻസോടെ സമർപ്പിക്കുന്ന പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകൾ ഇനി സ്വീകരിക്കില്ലെന്ന് നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി അറിയിച്ചു. ചില തൊഴിലുകൾ ഒമാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തുക, മേഖലയിലെ വളർച്ചയുമായി ബന്ധപ്പെട്ട് ഒമാനികൾക്ക് ഏറ്റവും കുറഞ്ഞ തൊഴിൽ നിലവാരം നിശ്ചയിക്കുക, വേതന പിന്തുണ, പരിശീലനം, യോഗ്യതകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുക തുടങ്ങിയ നയങ്ങളാണ് സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് ഒമാൻ മുന്നോട്ടുവെയ്ക്കുന്നത്.