‘സെമി സ്‌കിൽഡ്’ ജോലികളിലുള്ള പ്രവാസികൾക്ക് വ്യവസായ നിക്ഷേപങ്ങൾക്ക് വിലക്കേർപ്പെടുത്തി ഒമാൻ

മസ്‌കത്ത്: ‘സെമി സ്‌കിൽഡ്’ ജോലികളിലുള്ള പ്രവാസികൾക്ക് വ്യവസായ നിക്ഷേപങ്ങൾക്ക് വിലക്കേർപ്പെടുത്തി ഒമാൻ. ഇത്തരം തസ്തികകളിലുള്ള പ്രവാസികൾക്ക് ഇനി വ്യവസായ ലൈസൻസ് നൽകില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.

വ്യാജ വിദേശ നിക്ഷേപ ലൈസൻസ് അപേക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. നിലവിൽ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന വിദഗ്ധരായ ഫ്രഫഷനലുകൾക്ക് അവരുടെ തൊഴിലുടമ അംഗീകരിക്കുന്നുണ്ടെങ്കിൽ വിദേശ നിക്ഷേപ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കും.

‘സെമി സ്‌കിൽഡ്’ പ്രഫഷനുകളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് നിക്ഷേപ വിലക്ക് ഏർപ്പെടുത്തുന്നതിലൂടെ വ്യാജ കമ്പനികളും നിക്ഷേപങ്ങളും തടയാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനും മൊത്തത്തിലുള്ള നിക്ഷേപ അന്തരീക്ഷവും വ്യവസായ സാഹചര്യവും മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.