സെപ്തംബർ മാസം ഒമാനിൽ നിന്നും നാടുകടത്തപ്പെട്ടത് 1,285 പ്രവാസികൾ

മസ്‌കത്ത്: സെപ്തംബർ മാസം ഒമാനിൽ നിന്നും നാടുകടത്തപ്പെട്ടത് 1,285 പ്രവാസികൾ. മസ്‌കത്തിൽ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമ ലംഘനങ്ങളെ തുടർന്നാണ് നടപടി. ആകെ 1,546 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.

ഇവയിൽ, 877 കേസുകൾ റസിഡൻസി പെർമിറ്റ് കാലഹരണപ്പെട്ടപ്പോൾ ജോലി ഉപേക്ഷിച്ചവരുടേതാണ്. സാധുവായ തൊഴിലുടമ സ്പോൺസർഷിപ്പില്ലാതെ 495 തൊഴിലാളികൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ, 174 പേർ ശരിയായ രേഖകളില്ലാതെ സ്വയം തൊഴിൽ ചെയ്യുന്നവരാണെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേനയും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസിന്റെ ഇൻസ്പെക്ഷൻ യൂണിറ്റിന്റെ പിന്തുണയോടെയാണ് തൊഴിൽ മന്ത്രാലയം പരിശോധന നടത്തിയത്. തൊഴിൽ വിപണി സജ്ജീകരിക്കുന്നതിനും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടക്കുന്നത്.