
മസ്കത്ത്: റമദാൻ മാസത്തിൽ ഭക്ഷ്യ സുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മത്രയിലെ വീടുകളിൽ പരിശോധന നടത്തി മസ്കത്ത് മുൻസിപ്പാലിറ്റി. നാല് വീടുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. റോയൽ ഒമാൻ പോലീസിന്റെയും പബ്ലിക് പ്രോസിക്യൂഷന്റെയും സഹകരണത്തോടെയാണ് പരിശോധന നടന്നത്. പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 400 കിലോഗ്രാം ഭക്ഷണവും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത പാചക പാത്രങ്ങളും പിടിച്ചെടുത്തതായി അധികൃതർ വ്യക്തമാക്കി.
നിരവധി ആരോഗ്യ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മസ്കത്ത് മുൻസിപ്പാലിറ്റി പറഞ്ഞു. ഭക്ഷ്യവിഷബാധയും മറ്റും തടയുന്നതിന് ഭക്ഷ്യസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പാകം ചെയ്ത ഭക്ഷണം കൂടുതൽ നേരം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും ഫ്രിഡ്ജിൽ നിന്ന് രണ്ട് മണിക്കൂറിൽ കൂടുതൽ ഭക്ഷണം പുറത്ത് വെക്കരുത് എന്നും അധികൃതർ നിർദേശിച്ചു.