
മസ്‌കത്ത്: രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് തിരികെയെത്തി. ഒമാനും റഷ്യയും വിസ ഇളവ് ഉൾപ്പെടെ ഒമ്പത് പ്രധാന കരാറുകളിലാണ് ഒപ്പുവച്ചത്.
പരസ്പര വിസ ഇളവ്, ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര ലഘൂകരിക്കൽ, ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തൽ തുടങ്ങിയവയാണ് റഷ്യയും ഒമാനും ഒപ്പിട്ട കരാറുകളിൽ ഉൾപ്പെടുന്നത്. സംയുക്ത സാമ്പത്തിക സമിതിക്ക് അടിത്തറ പാകുന്ന സാമ്പത്തിക, സാങ്കേതിക സഹകരണ പ്രോട്ടോക്കോളിലും വിവിധ മേഖലകളിലായി ഒമ്പത് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു. കാലാവസ്ഥാ വ്യതിയാനം, ഗതാഗതം, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവക്കെതിരായ പോരാട്ടം, മത്സ്യബന്ധന മേഖല വികസനം തുടങ്ങിയ കരാറുകളിലാണ് ഒപ്പുവെച്ചിരിക്കുന്നത്.
റഷ്യൻ പ്രസിഡന്റുമായി ഒമാൻ സുൽത്താൻ ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. മോസ്‌കോയിലെ ക്രെംലിൻ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.