
മസ്‌കത്ത്: കെട്ടിടങ്ങളിൽ പുറം കാഴ്ചയുണ്ടാകുന്ന രീതിയിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. മസ്‌കത്ത് നഗരത്തിലും പരിസരങ്ങളിലുമുള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രം ഉണക്കുന്നവർക്ക് 50 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴയും 24 മണിക്കൂർ മുതൽ ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും.
ഉണക്കാനിടുന്ന വസ്ത്രത്തിൽ നിന്ന് താഴേക്ക് വെള്ളം പതിക്കുന്നതും പൊതുജനത്തിനും കാൽനട യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുകയാണ്. ഇങ്ങനെ തുണി വിരിയ്ക്കുമ്പോൾ അത് നഗരത്തിന്റെ കാഴ്ച ഭംഗിക്ക് കോട്ടം തട്ടാനും കാരണമാകും. മറയുള്ള ബാൽക്കണികളിൽ വസ്ത്രം ഉണക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
മൂന്ന് നിലയിൽ കൂടുതൽ ഉയരുമുള്ള താമസ കെട്ടിടങ്ങളിൽ ഓരോ ഫ്‌ലാറ്റുകൾക്കും പ്രത്യേകം ബാൽക്കണികൾ ഉറപ്പുവരുത്തണമെന്നാണ് മസ്‌കത്ത് നഗരസഭ നൽകിയിരിക്കുന്ന നിർദ്ദേശം.
ഫ്‌ളാറ്റുകളുടെ രൂപകൽപനക്ക് അനുസരിച്ചാണ് ബാൽക്കണി ഒരുക്കേണ്ടത്. ഇത്തരം ബാൽക്കണികളിൽ ആവശ്യമായ മറകൾ ഉറപ്പുവരുത്തുകയും വേണം. ബാൽക്കണികൾ മറയ്ക്കുന്നതിന് മെറ്റൽ മെഷ് ഉപയോഗിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.