
മസ്‌കത്ത്: പുനരുപയോഗ ഊർജോത്പാദനം വർധിപ്പിക്കാനൊരുങ്ങി ഒമാൻ. 2030 ഓടെ രാജ്യത്തെ വൈദ്യുതിയുടെ 30% പുനരുപയോഗ ഊർജത്തിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കാറ്റിലും സൗരോർജത്തിലുമായി ഈ വർഷം വൻകിട പദ്ധതികൾ ആരംഭിക്കാനും ഒമാൻ ലക്ഷ്യമിടുന്നു.
രാജ്യത്തെ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യം കൂടി പദ്ധതിയ്ക്ക് പിന്നിലുണ്ട്. കാറ്റിലും സൗരോർജ്ജത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ആറോളം പുതിയ പുനരുപയോഗ ഊർജ്ജ പദ്ധതികൾ ഈ വർഷം തന്നെയുണ്ടാകുമെന്നാണ് പ്രഖ്യാപനം. ഊർജ്ജ, ധാതു മന്ത്രി എഞ്ചിനീയർ സലേം ബിൻ നാസർ അൽ ഔഫിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലാണ് കാറ്റാടി വൈദ്യുതി പദ്ധതികൾ സ്ഥാപിക്കുക. 2027 അവസാനത്തോടെ ഇത് പ്രവർത്തനക്ഷമമാകുമ്പോൾ, 2,000 മെഗാവാട്ടിലധികം വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.