ഒമാനിൽ മരുന്നുകളുടെ പരസ്യത്തിന് പുതിയ നിയന്ത്രണങ്ങൾ

മസ്‌കത്ത്: മരുന്നുകളുടെ പരസ്യത്തിന് പുതിയ നിയന്ത്രണങ്ങളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. ഡ്രഗ് സേഫ്റ്റി സെന്ററിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ മരുന്നുകൾ പരസ്യപ്പെടുത്താനോ പ്രോത്സാഹിപ്പിക്കാനോ പാടില്ലെന്നാണ് നിർദ്ദേശം. പൊതുജനാരോഗ്യ സംരക്ഷണം, ഉൽപ്പന്നങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നടപടി.

ലൈസൻസുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, പ്രാദേശിക ഏജന്റുമാർ, അംഗീകൃത ഫാർമസ്യൂട്ടിക്കൽ കൺസൾട്ടിങ് ഓഫിസുകൾ എന്നിവയല്ലാതെ മറ്റൊരു സ്ഥാപനവും ഡ്രഗ് സേഫ്റ്റി സെന്ററിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ മരുന്നുകൾ പരസ്യപ്പെടുത്താനോ പ്രോത്സാഹിപ്പിക്കാനോ പാടില്ലെന്ന് പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

ലൈസൻസ് ലഭിക്കാനായുള്ള വ്യവസ്ഥകളെ കുറിച്ചും മന്ത്രാലയം വ്യക്തമാക്കി. മരുന്ന് രജിസ്റ്റർ ചെയ്തിരിക്കണം, പരസ്യത്തിന്റെയോ വിവരണത്തിന്റെയോ ഉള്ളടക്കം മരുന്നിന്റെ ലഘുലേഖയുമായും മരുന്നിന്റെ സ്വഭാവസവിശേഷതകളുടെ സംഗ്രഹവുമായും വ്യത്യാസം ഉണ്ടാകരുത്, മരുന്നിന്റെ പരസ്യവും വിവരണവും ഏത് ഗ്രൂപ്പുകളെയാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാക്കണം, മരുന്നിന്റെ പരസ്യത്തിലോ വിവരണത്തിലോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ മറ്റ് മരുന്നുകളെ ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും വാക്യമോ ഉണ്ടാകരുത് തുടങ്ങിയവയാണ് ഈ നിർദേശങ്ങൾ. ലൈസൻസ് ലഭിക്കാനായി മരുന്നിന്റെ പരസ്യത്തിന്റെ പകർപ്പും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.

അപേക്ഷ സമർപ്പിച്ച തീയതി മുതൽ 60 ദിവസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ കേന്ദ്രം അതിൽ തീരുമാനമെടുക്കും. ഇതിനുള്ളിൽ മറുപടിയൊന്നും ഉണ്ടായില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെട്ടതായി കണക്കാക്കും. മരുന്ന് പരസ്യപ്പെടുത്തുമ്പോൾ ലൈസൻസുള്ളയാൾ എല്ലാ പരസ്യങ്ങളിലും മരുന്നിന്റെ ലൈസൻസ് നമ്പർ ഉൾപ്പെടുത്തണം, കേന്ദ്രം അംഗീകരിച്ച ഫോർമാറ്റ് പരസ്യം കർശനമായി പാലിക്കണമെന്നും മുൻകൂർ അനുമതിയില്ലാതെ പരസ്യത്തിൽ മാറ്റങ്ങൾ വരുത്തുതെന്നും അധികൃതർ വ്യക്തമാക്കുന്നു.