
മസ്കത്ത്: ഒമാനിൽ ആദ്യത്തെ ചെമ്പ് ഫാക്ടറി തുറന്നു. ചെമ്പ് ഖനന മാലിന്യങ്ങൾ ശുദ്ധവും സുസ്ഥിരവുമായ ചെമ്പാക്കി മാറ്റുന്ന ഫാക്ടറിയാണ് തുറന്നത്. സുഹാറിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
പാരിസ്ഥിതിക വെല്ലുവിളികളെ സാമ്പത്തിക അവസരങ്ങൾ ആക്കി മാറ്റുന്നതിലൂടെ ഒമാന്റെ വ്യാവസായിക തന്ത്രത്തിലെ നിർണായക മാറ്റത്തെ അടയാളപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രി ഖാഈസ് ബിൻ മുഹമ്മദ് അൽ യൂസഫിന്റെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയിലെ എക്സിക്യൂട്ടീവ് പങ്കെടുത്തു. ഗ്രീൻ ടെക്നോളജി മൈനിങ് ആൻഡ് സർവീസ് കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
41 ദശലക്ഷം റിയാലിൽ അധികം നിക്ഷേപത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. 68 ഗ്രീൻ കോപ്പർ കാഥോഡിന്റെ പ്രാരംഭ വാർഷിക ശേഷിയോടെ ഈ ജൂണിൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. അടുത്തവർഷം ഡിസംബർ മാസത്തോടെ ഫാക്ടറിയുടെ പ്രവർത്തനശേഷി 12000 ടൺ ആയി ഉയരും എന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി ഏറ്റവും ഉയർന്ന സാങ്കേതിക, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മന്ത്രാലയം പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് വ്യവസായ ഡയറക്ടർ ജനറൽ എൻജിനീയർ ഖാലിദ് ബിൻ സലീം അൽ ഖസാബി വ്യക്തമാക്കി.