ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം; മൂന്നാം ഘട്ടം അടുത്ത മാസം മുതൽ നടപ്പിലാക്കുമെന്ന് ഒമാൻ

മസ്‌കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനത്തിലെ മൂന്നാം ഘട്ടം അടുത്ത മാസം മുതൽ നടപ്പിലാക്കും. പഴം, പച്ചക്കറി കടകളിലും ബേക്കറികളിലും ജൂലൈ ഒന്ന് മുതൽ പ്ലാസ്റ്റിക് സഞ്ചി ഉപയോഗിക്കരുതെന്നാണ് നിയമം നിർദ്ദേശിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും എല്ലാവരും സഹകരിക്കണമെന്നും പരിസ്ഥിതി അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ജൂലൈ ഒന്ന് മുതൽ പഴം, പച്ചക്കറി കടകൾ, ഭക്ഷണശാലകൾ, മിഠായി കടകൾ, ഗിഫ്റ്റ് ഷോപ്പുകൾ, ബേക്കറികൾ എന്നിവിടങ്ങളിലൊന്നും പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

2027ഓടെ രാജ്യത്ത് പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഒമാന്റെ നടപടികൾ. 2024 ജൂലൈ ഒന്ന് മുതൽ ആദ്യഘട്ട നിരോധനം ആരോഗ്യ സ്ഥാപനങ്ങളിൽ പ്രാബല്യത്തിൽ വന്നിരുന്നു. ഈ വർഷം ജനുവരി ഒന്ന് മുതൽ ടെക്സ്റ്റൈൽസ് -തയ്യൽ കടകൾ, കണ്ണട കടകൾ, മൊബൈൽ ഫോൺ കടകൾ, ഫർണിച്ചർ സ്റ്റോറുകൾ തുടങ്ങിയവയിലും പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നിയമം ലംഘിച്ചാൽ 50 മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.