
മസ്‌കത്ത്: ഒമാനിലെ സീബ് വിലായത്തിലെ മബേല ഇൻഡസ്ട്രിയൽ ഏരിയയിലെ 300 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ. ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾ നൽകാത്തതിനെ തുടർന്നാണ് നടപടി. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയത്.
വിപണി നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള തുടർശ്രമങ്ങളുടെ ഭാഗമായി മന്ത്രാലയം മേഖലയിൽ പരിശോധനാ ക്യാമ്പയിൻ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേയ്മെന്റ് സംവിധാനം അധികൃതർ നിർബന്ധമാക്കി തുടങ്ങിയത് 2022 ജനുവരിയിലാണ്. ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപങ്ങൾക്കെതിരെയാണ് നടപടികൾ സ്വീകരിച്ചു വരുന്നത്.
ഒമാനിൽ ഇ-പേയ്മെന്റ് സംവിധാനം നടപ്പാക്കിയത് ഫുഡ് സ്റ്റഫ് സ്ഥാപനങ്ങൾ, സ്വർണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്ററൻറുകൾ, കഫേകൾ, പച്ചക്കറി പഴ വർഗ്ഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവിടങ്ങളിലാണ്.