
മസ്‌കത്ത്: ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തിന് ഒമാനിൽ ലഭിക്കുന്നത് മികച്ച പ്രതികരണം. പരിസ്ഥിതി സൗഹൃദ ബാഗുകൾ സൗജന്യമായി നൽകാനുള്ള മന്ത്രാലയത്തിന്റെ നിർദേശം രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ നടപ്പിലാക്കുന്നുണ്ട്. ജൂലൈ ഒന്ന് മുതലാണ് ഒമാനിൽ പ്ലാസ്റ്റിക് നിരോധനത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കാൻ ആരംഭിച്ചത്.
2027ഓടെ രാജ്യത്ത് പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഒമാന്റെ നടപടികൾ. 2024 ജൂലൈ ഒന്ന് മുതൽ ആദ്യഘട്ട നിരോധനം ആരോഗ്യ സ്ഥാപനങ്ങളിൽ പ്രാബല്യത്തിൽ വന്നിരുന്നു. ഈ വർഷം ജനുവരി ഒന്ന് മുതൽ ടെക്‌സ്‌റ്റൈൽസ് -തയ്യൽ കടകൾ, കണ്ണട കടകൾ, മൊബൈൽ ഫോൺ കടകൾ, ഫർണിച്ചർ സ്റ്റോറുകൾ തുടങ്ങിയവയിലും പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നിയമം ലംഘിച്ചാൽ 50 മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ജൂലൈ ഒന്ന് മുതൽ പഴം, പച്ചക്കറി കടകൾ, ഭക്ഷണശാലകൾ, മിഠായി കടകൾ, ഗിഫ്റ്റ് ഷോപ്പുകൾ, ബേക്കറികൾ എന്നിവിടങ്ങളിലൊന്നും പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു നിരോധനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി അധികൃതർ നൽകിയരുന്ന നിർദ്ദേശം. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി തുണി സഞ്ചികൾ, പേപ്പർ ബാഗുകൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.