
മസ്‌കത്ത്: വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് പിഴകളില്ലാതെ കരാർ പുതുക്കാനുള്ള സമയപരിധി ദീർഘിപ്പിച്ച് ഒമാൻ. 2025 ഡിസംബർ 31 വരെയാണ് കാലാവധി നീട്ടിയത്. ജൂലൈ 31 ആയിരുന്നു നേരത്തെ ഇതിനായുള്ള സമയപരിധി. ഗുണഭോക്താക്കൾക്ക് നിയമം പാലിക്കുന്നതിന് കൂടുതൽ അവസരം നൽകുന്നതിനായി, തൊഴിൽ മന്ത്രാലയം വ്യക്തികൾക്കും ജീവനക്കാർക്കും സ്റ്റാറ്റസ് തിരുത്തൽ കാലയളവ് 2025 ഡിസംബർ 31 വരെ നീട്ടുന്നതായി പ്രഖ്യാപിച്ചത്.
തൊഴിൽ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾക്ക് അവരുടെ നിയമപരമായ പദവി ശരിയാക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഈ അന്തിമ വിപുലീകരണത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനായി ജനുവരിയിലാണ് മന്ത്രാലയം സംരംഭത്തിന് തുടക്കം കുറിച്ചത്.
ഏഴ് വർഷത്തിൽ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നൽകുക. കോവിഡ് കാലയളവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പിഴകൾ കൂടാതെ കരാർ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അംഗീകൃത സേവന വിതരണ ചാനലുകളിലൂടെയും സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.