
മസ്കത്ത്: വ്യക്തിഗത അക്കൗണ്ട് ട്രാൻസ്ഫർ ആവശ്യപ്പെടുന്ന കടകളെക്കുറിച്ച് ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ഒമാൻ. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇലക്ട്രോണിക് കാർഡ് പേയ്‌മെന്റുകൾ നിരസിക്കുകയും പകരം വ്യക്തിഗത അക്കൗണ്ട് ട്രാൻസ്ഫറുകൾ ആവശ്യപ്പെടുകയും ചെയ്യുന്ന കടകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. അത്തരം രീതികൾ വാണിജ്യ നിയന്ത്രണങ്ങൾ ലംഘിക്കുന്നതും ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും കുറയ്ക്കുന്നതുമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
സ്വർണ, വെള്ളി കടകൾ, പലചരക്ക് കടകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ഇലക്ട്രോണിക്സ് കടകൾ, നിർമാണ സാമഗ്രികൾ, വ്യാവസായിക മേഖല പ്രവർത്തനങ്ങൾ, മാളുകൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, പുകയില വിൽപ്പനക്കാർ എന്നിവ ഇലക്ട്രോണിക് പേയ്‌മെന്റ് ഓപ്ഷനുകൾ നൽകണം. ഏതെങ്കിലും ബിസിനസ്സ് സ്ഥാപനം ഇ-പേയ്‌മെന്റ് സേവനം നൽകാതിരുന്നാലോ അത് ഉപയോഗിക്കുന്നതിന് അധിക നിരക്ക് ചുമത്തിയാലോ അധികൃതർക്ക് റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.
പേയ്‌മെന്റ് ഉപകരണം മറച്ചുവെച്ചോ നെറ്റ്വർക്ക് പ്രശ്‌നങ്ങൾ ഉന്നയിച്ചോ സ്വകാര്യ അക്കൗണ്ട് ട്രാൻസ്ഫറിൻ നിർബന്ധിച്ചാലും തജാവുബ് പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യേണ്ടതാണ്.




