റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ പരിശോധന ശക്തമാക്കി സൗദി; നിരവധി ഓഫീസുകൾക്ക് പൂട്ടുവീണു

റിയാദ്: രാജ്യത്തെ റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ പരിശോധന ശക്തമാക്കി സൗദി അറേബ്യ. മാനവവിഭവശേഷി മന്ത്രാലയമാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ നിരവധി ഓഫീസുകൾ അടച്ചു പൂട്ടി. ഗാർഹിക റിക്രൂട്ട്‌മെന്റുകൾക്ക് മുസാനിദ് പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

നിയമ ലംഘനം കണ്ടെത്തിയ 17 ഓഫീസുകൾ പിടിച്ചെടുക്കുകയും, 11 ഓഫീസുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും 6 ഓഫീസുകളുടെ പ്രവർത്തനം പൂർണമായും നിർത്തിവെപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം അവസാന പാദത്തിൽ നടത്തിയ പരിശോധനകളിലാണ് നടപടി. നിയമാനുസൃത തൊഴിൽ വിപണി, സേവനങ്ങളുടെ കാര്യക്ഷമത, കരാർ ദുരുപയോഗിക്കുന്നത് തടയുക എന്നിവ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമാണ് പരിശോധന നടത്തിയത്. മന്ത്രാലയ നിർദ്ദേശങ്ങളുടെ ചട്ടലംഘനം, ഗുണഭോക്താക്കൾക്ക് തിരിച്ചടവ് നൽകുന്നതിലെ വീഴ്ച, പരാതികൾ പരിഹരിക്കാതിരിക്കൽ, നിശ്ചിത കാലയളവിനുള്ളിൽ ലംഘനങ്ങൾ പരിഹരിക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളിലാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.