
ദുബായ്: മിഡിൽ ഈസ്റ്റ് യുദ്ധമുനമ്പിലേക്ക്. യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്റെ തിരിച്ചടി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇസ്രയേലിൽ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്‌റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്‌റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
ബഹ്‌റൈനിൽ ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ബഹ്‌റൈനിൽ ഉഗ്ര സ്‌ഫോടനങ്ങൾ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.
യുഎഇയിലെ അബുദാബിയിലും ബഹ്‌റൈനിലും ഖത്തറിലും യുഎസ് സൈനിക താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം. ബഹ്‌റൈനിലെ ജുഫൈർ മേഖലയിലെ യുഎസ് നാവിക താവളത്തിൽനിന്ന് പുക ഉയരുന്നത് കണ്ടതായാണ് പുറത്തു വരുന്ന വിവരം. പൗരന്മാർ എത്രയുംപെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.




