60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ സേവനം ഉപയോഗപ്പെടുത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി

ഒമാനിലെ 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ ജോലിയിലുള്ള വൈദഗ്ധ്യം പുതിയ തലമുറയുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ഉപയോഗപ്പെടുത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ഡോ.മഹദ് ബവോയ്ൻ പറഞ്ഞു. നിലവിൽ 60 വയസിന് മുകളിൽ പ്രായമുള്ള 20,000ൽ അധികം പ്രവാസികളാണ് ഒമാനിലുള്ളത്. ജോലിയിലുള്ള ഇവരുടെ അനുഭവങ്ങൾ പുതിയ തലമുറയിലുള്ളവരുടെ തൊഴിൽ കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കും. 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് തൊഴിൽ വിസ പുതുക്കാൻ അനുമതി നൽകുന്ന സർക്കുലർ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം.

സ്വദേശികൾക്ക് ജോലി നൽക്കുന്ന പ്രക്രിയ രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു. ഒമാനികൾക്ക് മാത്രമായി സംവരണം ചെയ്യപ്പെടാത്ത ധാരാളം തൊഴിൽ അവസരങ്ങൾ ഇവിടെയുണ്ട്. രാജ്യത്ത് പല മേഖലകളിലും 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾ തൊഴിൽ ചെയ്യുന്നുണ്ട്. അവരുടെ ജോലിയിലെ പരിചരം ഉപയോഗപ്പെടുത്തണം.

ഒരു തൊഴിലാളി കമ്പനിക്ക് വേണ്ടി വളരെ നല്ല രീതിയിൽ തൊഴിൽ ചെയ്യുന്നുണ്ടെങ്കിൽ അയാളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് വലിയ എതിർപ്പ് വരാൻ സാധ്യതയില്ല. 60 ന് മുകളിൽ പ്രായമുണ്ടെന്ന് കരുതി നല്ല ജോലിക്കാരൻ ആണെങ്കിൽ വർക്ക് പെർമിറ്റ് പുതുക്കി നൽകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.