സൗദി-ഇറാൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ ഒമാൻ സ്വാഗതം ചെയ്തു

മസ്കത്ത്: സൗദി അറേബ്യയുടെയും ഇറാന്‍റെയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ ഒമാൻ സ്വാഗതം ചെയ്തു. മേഖലയിലെ സ്ഥിരതയും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും എല്ലാ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ക്രിയാത്മക ഇടപെടലുകള്‍ക്കും സഹകരണം ഗുണം ചെയ്യുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ നടന്ന ചർച്ചക്കു ശേഷമാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. രണ്ടു മാസത്തിനുള്ളിൽ എംബസികൾ തുറക്കാനും തീരുമാനമായി. 2001ൽ ഒപ്പിട്ട സുരക്ഷ സഹകരണ കരാർ നടപ്പാക്കാനും ഇരുരാജ്യങ്ങളും ധാരണയായി. 2016ൽ ഇറാനിലെ സൗദി അറേബ്യയുടെ നയതന്ത്ര കാര്യാലയം ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് സൗദി ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചത്. ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഏറെ നാളായി ചർച്ച തുടരുകയായിരുന്നു.