ഡാനിയൽ കൊടുങ്കാറ്റ് ആഞ്ഞടിച്ച ലിബിയയെ അനുശോചനം അറിയിച്ച് ഒമാൻ സുൽത്താനേറ്റ്

മസ്‌കറ്റ്: ഡാനിയൽ കൊടുങ്കാറ്റ് ആഞ്ഞടിച്ച ലിബിയക്ക് ഒമാൻ സുൽത്താനേറ്റ് അനുശോചനം രേഖപ്പെടുത്തി.

ലിബിയയിലെ ഗവൺമെന്റിനോടും ജനങ്ങളോടും ഡാനിയൽ കൊടുങ്കാറ്റിന്റെ ഫലമായുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബങ്ങളോടും ഒമാൻ സുൽത്താനേറ്റ് ആത്മാർത്ഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കുറിച്ചു.

അതേസമയം കൊടുക്കറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 2,000 പേർ മരിച്ചതായി കിഴക്കൻ ലിബിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വയം പ്രഖ്യാപിത ഗവൺമെന്റിന്റെ പ്രധാനമന്ത്രി ഒസാമ ഹമദ് പറഞ്ഞു. ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഡെർണയിലെ മരണസംഖ്യ 2,000 കവിഞ്ഞതായി കിഴക്ക് ആസ്ഥാനമായുള്ള രാജ്യത്തിന്റെ സായുധ സേനയുടെ വക്താവ് അഹമ്മദ് അൽ മോസ്മാരി പറഞ്ഞു. 5000 നും 6000 നും ഇടയിൽ ആളുകളെ കാണാതായതായി റിപ്പോർട്ടുണ്ട്. സമീപത്തെ രണ്ട് അണക്കെട്ടുകൾ തകർന്നതാണ് ദുരന്തത്തിന് കാരണമെന്ന് അൽ മോസ്മാരി പറഞ്ഞു.