ജനശ്രദ്ധ നേടി ഒമാൻ- റിയാദ് ബസ് സർവീസ്

മസ്കത്ത്: ഒമാൻ- റിയാദ് ബസ് സർവീസിന് സ്വീകാര്യത വർധിക്കുന്നു. ഒമാനെയും സൗദിയെയും ബന്ധിപ്പിച്ച് എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ് സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയായ അൽ ഖഞ്ചരി സർവിസ് നടത്തുന്നത്.

മസ്കത്തിൽ നിന്ന് റിയാദിലേക്കുള്ള ബസ് സർവിസ് കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഉംറ യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ട്രാവൽ ഏജന്റുകളെയോ ഉംറ ഗ്രൂപ്പുകളെയോ ആശ്രയിക്കാതെ യാത്ര നടത്താൻ ഈ സർവിസ് സഹായകമാവും. മസ്കത്തിൽ നിന്ന് ഖത്തറിലേക്കും ബഹ്റൈനിലേക്കും ബസ് സർവിസുകൾ ആരംഭിക്കാൻ ഖൻജരി ട്രാൻസ്പോർട്ട് കമ്പനി തയാറെടുക്കുന്നുണ്ട്. ഖരീഫ് കാലത്ത് സലാല ബഹ്റൈൻ ബസ് സർവിസും ദമാം മസ്കത്ത് സർവിസും ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ഖൻജരി ട്രാൻസ്പോർട്ട് അധികൃതർ വ്യക്തമാക്കി.

മസ്കത്തിൽ നിന്ന് പുറപ്പെട്ടാൽ 20 മുതൽ 24 മണിക്കുറിനുള്ളിൽ റിയാദിൽ എത്താനാവും. നിലവിൽ വൺവേക്ക് 25 റിയാലാണ് നിരക്ക്. വിമാനത്തിൽ യാത്രചെയ്യുന്നവർക്ക് ഇതിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ നൽകേണ്ടി വരും. ഒമാൻ സൗദി റൂട്ടിൽ എംറ്റി ക്വാർട്ടറിലൂടെയുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. കഴിഞ്ഞ വർഷം ഒമാനിൽനിന്ന് 53,000 പേരാണ് ഉംറ യാത്ര നടത്തിയത്. ഇതിൽ 14,000 പേരും എംറ്റി ക്വാർട്ടർ വഴിയാണ് ഉംറക്ക് പോയത്.