ഒമാനിൽ 130-ലധികം സ്ത്രീകൾക്ക് ഗൈനക്കോളജിക്കൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തൽ

മസ്കത്ത്: ഗൈനക്കോളജിക്കൽ ക്യാൻസർ ബോധവൽക്കരണ മാസം കൂടിയായ സെപ്തംബർ മാസത്തിൽ 130-ലധികം സ്ത്രീകൾക്ക് ഗൈനക്കോളജിക്കൽ ക്യാൻസർ ഉള്ളതായി കണ്ടെത്തൽ. ഈ സാഹചര്യത്തിൽ പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്ന വിവിധ തരം ക്യാൻസറുകളെക്കുറിച്ചും കണ്ടെത്താനുള്ള വഴികളെക്കുറിച്ചും സ്ത്രീകളെയും സമൂഹത്തെയും പൊതുവായി ബോധവത്കരിക്കാനുള്ള ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. ബോധവൽക്കരണ നടത്തം, വെബിനാർ, പ്രഭാഷണങ്ങൾ, റേഡിയോ ടോക്ക് എന്നിവ കാമ്പയിനിൽ ഉൾപ്പെടുന്നു.

“വൾവ, യോനി, സെർവിക്സ്, ഗർഭപാത്രം, ട്യൂബുകൾ, അണ്ഡാശയം, എന്നിവയിലെ മുഴകളാണ് ഗൈനക്കോളജിക്കൽ ക്യാൻസറുകൾ. 2019-ൽ 1,158 ഒമാനി സ്ത്രീകളിൽ ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ ഉണ്ടായിരുന്നു, ഇതിൽ 132 പേർ ഗൈനക്കോളജിക്കൽ ക്യാൻസർ ബാധിച്ചവരാണെന്ന് ഒമാൻ നാഷണൽ രജിസ്‌ട്രിയുടെ കണക്കനുസരിച്ച്, സുൽത്താൻ ഖാബൂസ് കോംപ്രിഹെൻസീവ് ക്യാൻസർ റിസർച്ച് സെന്ററിലെ ഗൈനക്കോളജി ഓങ്കോളജി സീനിയർ കൺസൾട്ടന്റ് പ്രൊഫസർ എബ്രഹാം പീടികയിൽ പറഞ്ഞു.

അർബുദത്തെക്കുറിച്ചുള്ള അവബോധവും ലഭ്യമായ പ്രതിരോധ നടപടികളും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കും, കാരണം മിക്ക ക്യാൻസറുകളും നേരത്തെ കണ്ടുപിടിക്കുമ്പോൾ എളുപ്പത്തിൽ ചികിത്സിക്കാനും സുഖപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.