എം എ യൂസഫലിക്ക് ഒമാന്റെ ദീർഘകാല റെസിഡൻസ് വിസ

ഒമാൻ വിദേശികൾക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ എം എ യൂസഫലിക്ക് അംഗീകാരം. ലുലു ഗ്രൂപ്പ് ചെയർമാൻ അടക്കം വിവിധ രാജ്യക്കാരായ 21 പ്രമുഖ പ്രവാസീ നിക്ഷേപകർക്കാണ് ഒന്നാം ഘട്ടത്തിൽ ഒമാൻ ദീർഘകാല റെസിഡൻസ് പെർമിറ്റ് നൽകിയിരിക്കുന്നത്. ഇന്ന് മസ്കറ്റിൽ ഈ സംവിധാനത്തിന്റെ ലോഞ്ചിങ് ചടങ്ങിൽ എം എ യൂസഫലി അംഗീകാരം ഏറ്റുവാങ്ങി.
ഒമാനിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക , തദ്ദേശ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക , ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകർക്കാണ് ഒമാൻ ഇങ്ങനെ ദീർഘ കാല റെസിഡൻസ് പരിഗണന നൽകുന്നത് .

ഒമാൻ 2040 എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ഈ ആദരവെന്ന് ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ഉപദേഷ്ട്ടാവ് ഖാലിദ് ബിൻ സഈദ് അൽ ശുഐബി വ്യക്തമാക്കി .
തനിക്ക് മാത്രമല്ല മൊത്തം ഇന്ത്യൻ പ്രവാസികൾക്കും കിട്ടുന്ന അംഗീകാരവും ആദരവുമായി ഈ റെസിഡൻസ് സംവിധാനത്തെ കണ്ട് വിനയത്തോടെ സ്വീകരിക്കുന്നതായി എം എ യൂസഫലി പ്രതികരിച്ചു.
ഒമാൻ ഭരണാധികാരി ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയീദിനോടുള്ള നന്ദി പ്രകാശിപ്പിക്കുന്നതായും യൂസഫലി പറഞ്ഞു.
ഒമാൻ2040 വിഷന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും പ്രബല റീറ്റെയ്ൽ ഗ്രൂപ്പ് ആയ ലുലു ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക ഘടനയെ മെച്ചപ്പെടുത്താനും ഇടപെടുമെന്നും അതിൽ ഈ ദീർഘ കാല റെസിഡൻസ് എന്ന അംഗീകാരം ഉപകാരപ്രദമാകുമെന്നും യൂസഫലി പറഞ്ഞു .
ആകെ 215 ഔട്ലെറ്റുകളുള്ള ലുലുവിന് ഒമാനിൽ മാത്രം 27 സ്റ്റോറുകളുണ്ട് .