ഒമാൻ സുൽത്താനേറ്റിൽ മഴ ഞായറാഴ്ച രാവിലെ വരെ തുടരും: സിവിൽ ഏവിയേഷൻ അതോറിറ്റി

മസ്കത്ത്: ന്യൂനമർദത്തിന്‍റെ ഭാഗമായി ഒമാൻ സുൽത്താനേറ്റിൽ മഴ ഞായറാഴ്ച രാവിലെ വരെ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മുസന്ദം, വടക്ക്-തെക്ക് ബാത്തിന, ബുറൈമി, ദാഹിറ, അൽവുസ്ത, ദാഖിലിയ, മസ്‌കത്ത് ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക.

തെക്ക്-വടക്ക് ശർഖിയ, ദോഫാർ ഗവർണറേറ്റുകളിലേക്കും മേഘങ്ങൾ ക്രമേണ വ്യാപിക്കുമെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്. വിവിധ ഇടങ്ങളിൽ പത്തു മുതൽ 70 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുള്ളതായും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മണിക്കൂറിൽ 28 മുതൽ 74 കി.മീ. വേഗത്തിലായിരിക്കും കാറ്റ് വീശുന്നത്. ഒമാൻ കടലിന്‍റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കും. തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർവരെ ഉയരുമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

അതേസമയം, തലസ്ഥാന നഗരിയായ മുസ്കറ്റടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ സാമാന്യം നല്ലമഴയാണ് കഴിഞ്ഞ ദിവസവും ലഭിച്ചത്. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ പെയ്യുന്നത്. കഴിഞ്ഞ ദിവസം മുസന്ദം, സുഹാർ, സഹം, ഷിനാസ്, ഇബ്രി, ദോഫാറിലെ സലാല തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. ഉൾഭാഗങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ നേരിയ തോതിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.