മസ്കത്ത്: അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖല ന്യൂനമർദമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 31 കി.മീറ്ററിൽ താഴെ വേഗതയിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. നിലവിൽ ഒമാൻ തീരത്തുനിന്ന് 1440 കി.മീറ്റർ അകലെയാണ് ന്യൂനമർദംസ്ഥിതി ചെയ്യുന്നത്.
ഉഷ്ണമേഖല ന്യൂനമർദം ഒമാൻ, യമൻ തീരങ്ങളിലേക്ക് നീങ്ങുമെന്നാന്ന് നിലവിൽ ലഭ്യമാകുന്ന സൂചനകൾ. ഇത് ഞായറാഴ്ച ഉച്ച കഴിഞ്ഞു അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ വിവിധ ഗവർണറേറുകളിൽ ബുധനാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, മസ്‌കത്ത്, ദാഹിറ, ശർഖിയ ഗവർണറേറ്റുകളിലെ പർവതപ്രദേശങ്ങളിലാണ് മഴ പെയ്യുക. വിവിധ ഇടങ്ങളിൽ 15 മുതൽ 40 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും അധികൃതർ നിർദേശിച്ചു.