മസ്‌കത്ത് രാജ്യാന്തര പുസ്തക മേളക്ക് തുടക്കം

മസ്‌കത്ത്: മസ്‌കത്ത് രാജ്യാന്തര പുസ്തക മേളക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻററിൽ തുടക്കം. ഔഖാഫ്, മതകാര്യ മന്ത്രി ഡോ. സഈദ് അൽ മഅ്മരി ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ മന്ത്രിയും മസ്‌കത്ത് പുസ്തക മേള കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുല്ല നാസർ അൽ ഹർറാസി ഉൾപ്പെടെ സന്നിഹിതരായിരുന്നു.

28–ാം എഡിഷൻ പുസ്തക മേളയാണ് ഇത്തവണ അരങ്ങേറുന്നത്. സാംസ്‌കാരിക, പുസ്തക പ്രസിദ്ധീകരണ രംഗത്ത് ആർട്ടിഫിഷൽ ഇൻറലിജൻറസിൻറെ സ്വാധീനം എന്ന പ്രമേയത്തിൽ നടക്കുന്ന പുസ്തക മേളയിൽ 34 രാഷ്ട്രങ്ങളിൽ നിന്നുള്ള 847 പ്രസാധകരും ലോക ഭാഷകളിൽ നിന്നുള്ള 622,000 പുസ്തകങ്ങളും അക്ഷര പ്രേമികളെ കാത്തിരിക്കുന്നു. 20,000 പുസ്തകങ്ങൾ ഇംഗ്ലിഷിലും 268,000 പുസ്തകങ്ങൾ അറബിയിലുമുണ്ടാകും. മലയാളം പുസ്തകങ്ങളും ഇവിടെ ലഭ്യമാകും.കുടുംബങ്ങൾക്കും കുട്ടികൾക്കും പ്രത്യേക കോർണറുകളും പുസ്തക മേളയിൽ ഒരുക്കും. ‌സന്ദർശകർക്കായി 3ഡി മാപ്പുകളും വഴി കാണിക്കാൻ ആർട്ടിഫിഷൽ ഇൻറലിജൻറ്‌സ് ഉപയോഗിച്ചുള്ള റോബോർട്ടുകളും ഉണ്ടാകും. മാർച്ച് രണ്ടിനാണ് പുസ്തക മേള അവസാനിക്കുന്നത്.