ഒമാനിലെ ജബൽ അഖ്ദറിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്

മസ്കത്ത്: ഒമാനിലെ പ്രസിദ്ധമായ ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നായ ജബൽ അഖ്ദറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ജബൽ അഖ്ദറിന്റെ വികസനത്തിന് വിമാനത്താവളം, പുതിയ റോഡ് അടക്കം നിരവധി പദ്ധതികൾ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

കഴിഞ്ഞ വർഷം 2,05,992 ആളുകളാണ് ജബൽ അഖ്ദറിലേക്ക് എത്തിയതെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിൻറെ കണക്കുകൾ പറയുന്നു. 1,02,241 ഒമാനി പൗരൻമാരും വിദേശ രാജ്യങ്ങളിൽ നിന്നായി 80,085 ടൂറിസ്റ്റുകളുമാണ് ജബൽ അഖ്ദറിൻറെ സൗന്ദര്യം നുകരാനെത്തിയത്.

അൽ ഹജർ പർവതനിരയുടെ ഭാഗമായ ജബൽ അഖ്ദറിൽ വേനൽക്കാലത്ത് പോലും 20-30 നും ഇടയിലായിരിക്കും താപനില. ആപ്രിക്കോട്ട്, പ്ലംസ്, അത്തിപ്പഴം, മുന്തിരി, ആപ്പിൾ, പേര, ബദാം തുടങ്ങി നിരവധി കാർഷിക വിളകൾ ജബൽ അഖ്ദർ വിലായത്തിൽ കൃഷി ചെയ്യുന്നുണ്ട്.

അറബ്, ഏഷ്യ, യൂറോപ്, അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുരാതന ആരാധനാലയങ്ങളും വിലായത്തിലെ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്നു. വിമാനത്താവളം, പുതിയ റോഡ് എന്നിവ ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കും. നിലവിലെ റോഡിനൊപ്പം മറ്റൊരും റോഡും കൂടി നിർമിക്കാനുള്ള പദ്ധതിയാണ് അധികൃതർ ആലോചിക്കുന്നത്.