![indian schools](https://omanmalayalam.com/wp-content/uploads/2024/05/Untitled-1-10-696x364.jpg)
പുതിയ അധ്യയന വർഷം തുടങ്ങി ഒരുമാസം കഴിഞ്ഞിട്ടും ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പാഠപുസ്തക വിതരണം പൂർത്തിയായില്ല. പുസ്തക വിതരണം ഏറ്റെടുത്ത ഏജൻസി 75 ശതമാനം മാത്രമാണ് എത്തിച്ചത്. ഏപ്രിൽ അവസാനത്തോടെ എല്ലാ സ്കൂളുകളിലും പുസ്തകം എത്തിക്കുമെന്നായിരുന്നു സ്കൂൾ ബോർഡുമായി ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്. എന്നാൽ, വേനലവധിയാവാറായിട്ടും സ്കൂളുകളിൽ പുസ്തകമെത്താത്തത് രക്ഷിതാക്കളെയും വിദ്യാർഥികളെയും പ്രയാസത്തിലാക്കുന്നുണ്ട്.
ഏജൻസി 75 ശതമാനം പൂർത്തിയാക്കി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പല സ്കൂളുകളിലും 50 ശതമാനംപോലും പുസ്തകം എത്തിയിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. യഥാസമയം പുസ്തകങ്ങൾ ലഭിക്കാത്തതിനാൽ സ്കൂളുകൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വന്നിട്ടുള്ളത്. പഠനഭാഗങ്ങൾ ഫോട്ടോകോപ്പിയെടുത്ത ഇനത്തിലാണ് ഇത്രയും തുക ചെലവായത്. മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങൾ മാറിയതിനാൽ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിപ്പിക്കാനും സാധിക്കുന്നില്ലെന്നും വിവിധ സ്കൂളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ടെൻഡർ എടുത്ത മസ്കത്തിലെ ഏജൻസിയുടെ അനാസ്ഥയാണ് പുസ്തക വിതരണത്തിലെ കാലതാമസത്തിന് കാരണമെന്ന് വിവിധ ഇന്ത്യൻ സ്കൂളുകളുമായി ബന്ധപ്പെട്ടവർ നേരത്തേതന്നെ പറഞ്ഞിരുന്നു.ഒരു വർഷം മുമ്പാണ് പുസ്തക വിതരണത്തിന് കേന്ദ്രീകൃത സംവിധാനം ഇന്ത്യൻ സ്കൂൾ ബോർഡ് സ്വീകരിക്കുന്നത്. മൂന്ന് പ്രമോട്ടർ സ്കൂൾ ഒഴിക്കെ 18 ഇന്ത്യൻ സ്കൂളിലേക്കും പുസ്തകം വിതരണം എളുപ്പത്തിലാക്കുകയായിരുന്നു ലക്ഷ്യം.