
മസ്കത്ത്: ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമലംഘനം തടയുന്നതിനുമായി ഒമാനിലൂടനീളം പരിശോധന ക്യാമ്പയിൻ ശക്തമാക്കി. കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ആണ് പരിശോധനകൾ നടത്തുന്നത്. ക്യാമ്പയിന്റെ ഭാഗമായി മാർച്ച് ആദ്യം മുതൽ ഏപ്രിൽ പകുതി വരെ നടത്തിയ പരിശോധനയിൽ ഒമാൻ സുൽത്താനേറ്റിലുടനീളം 500ലധികം നിയമലംഘനങ്ങൾ കണ്ടെത്തി. വാണിജ്യ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് വിപുലമായ പരിശോധനകൾ ആണ് ഒമാനിൽ അധികൃതർ നടത്തിയത്. ന്യായമായ വില ഉറപ്പാക്കുന്നതിനും, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള തങ്ങളുടെ കടമയുടെ ഭാഗമായാണ് പരിശോധനയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
അതോറിറ്റിയുടെ കണക്കനുസരിച്ച് 172 നിയമ ലംഘനങ്ങൾ അന്യായമായ വില വർധനയുമായി ബന്ധപ്പെട്ടതാണ്. പഴം, പച്ചക്കറി മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത്. മസ്കത്തിലാണ് ഏറ്റവും അധികം നിയമലംഘനങ്ങൾ ഉള്ളത്. സൗത്ത് അൽ ബത്തീന, നോർത്ത് അൽ ഷർഖിയാ, നോർത്ത് അൽ ബത്തീന തുടങ്ങിയ പ്രദേശങ്ങളിലും നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
വിപണി സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നതോ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുന്നതോ ആയ രീതികൾ കണ്ടെത്തുന്നതിനും ദ്രുത പ്രതികരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് കാമ്പെയ്നുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം അവശ്യവസ്തുക്കളുടെ അനുസരണം ഉറപ്പാക്കുന്നതിനും സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിനും പ്രസക്തമായ സ്ഥാപനങ്ങളുമായുള്ള ഏകോപനം ശക്തിപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനങ്ങൾ തടയുന്നതിനായി വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.




