
മസ്‌കത്ത്: ഒമാനിൽ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ വ്യക്തിയ്ക്ക് ജയിൽ ശിക്ഷയും പിഴയും വിധിച്ച് കോടതി. അൽ സീബ് വിലായത്തിലെ പ്രൈമറി കോടതിയുടെ ക്രിമിനൽ സർക്യൂട്ട് കോടതിയാണ് നികുതി വെട്ടിപ്പ് കേസിലെ പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.
ആദായനികുതി നിയമവും (റോയൽ ഡിക്രി നമ്പർ 28/2009) അതിന്റെ ഭേദഗതികളും പ്രകാരം നിർബന്ധിത നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിൽ നിന്ന് ‘പ്രിൻസിപ്പൽ ഓഫീസർ’ മനഃപൂർവ്വം വിട്ടുനിന്നതായി കോടതി കണ്ടെത്തി. നികുതി നിയമനിർമ്മാണം നടപ്പിലാക്കുന്നതിലും പൊതു ഫണ്ടുകൾ സംരക്ഷിക്കുന്നതിലും നിലവിലുള്ള ഉറച്ച സമീപനത്തെയാണ് ഈ വിധി വീണ്ടും സ്ഥിരീകരിക്കുന്നത്. പ്രതിക്ക് ഒരു മാസത്തെ തടവും 500 റിയാൽ പിഴയും കോടതി ശിക്ഷയായി വിധിച്ചു.
കൂടാതെ, പ്രതി 137,090 റിയാൽ നികുതി അതോറിറ്റിക്ക് അടയ്ക്കണം. എല്ലാ നിയമപരമായ ചെലവുകളും കോടതി ഫീസുകളും വഹിക്കാനും പ്രതി ബാധ്യസ്ഥനായിരിക്കും. റിട്ടേണുകൾ സമർപ്പിക്കുന്നതിനും നികുതി അടയ്ക്കുന്നതിനുമുള്ള നിയമപരമായ സമയപരിധി പാലിക്കാൻ എല്ലാ നികുതിദായകരോടും നികുതി അതോറിറ്റി അഭ്യർത്ഥിച്ചു.




