
മസ്‌കത്ത്: വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. ഔദ്യോഗിക പരാതി പോർട്ടലുകളുടെ രൂപത്തിൽ വ്യാജ വെബ്‌സൈറ്റുകൾ പ്രത്യക്ഷപ്പെടുന്നുവെന്നാണ് റോയൽ ഒമാൻ പോലീസ് നൽകുന്ന മുന്നറിയിപ്പ്. വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങൾ കൈക്കലാക്കാനാണ് ഈ വ്യാജ സൈറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആർഒപി അറിയിച്ചു. ഉറവിടം പരിശോധിക്കാതെ സെൻസിറ്റീവ് വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കാനും ജാഗ്രത പാലിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
റിപ്പോർട്ടുകൾ ഫയൽ ചെയ്യുമ്പോഴും പോലീസ് സേവനങ്ങൾ നേടുമ്പോഴോ ഔദ്യോഗികവും വിശ്വസനീയവുമായ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നാണ് അധികൃതർ ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പരാതികളും റിപ്പോർട്ടുകളും സ്വീകരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുമെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്‌സൈറ്റ് വഴി തട്ടിപ്പിന് ഇരയായതായി പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചത്.
നിർദേശങ്ങൾ, പരാതികൾ, റിപ്പോർട്ടുകൾ എന്നിവയ്ക്കുള്ള ദേശീയ പ്ലാറ്റ്‌ഫോം (തജാവുബ്) വ്യക്തിഗത അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ അഭ്യർത്ഥിക്കില്ലെന്നും ഒരു സാഹചര്യത്തിലും പണമടയ്ക്കലോ ഫീസുകളോ ആവശ്യപ്പെടുന്നില്ലെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു. അത്തരം വിവരങ്ങൾ അഭ്യർത്ഥിക്കുന്ന ഏതൊരു ആശയവിനിമയവും തട്ടിപ്പാണെന്ന് മനസിലാക്കേണ്ടതാണ്.