വേതന സംരക്ഷണ സംവിധാനത്തിൽ വീഴ്ച വരുത്തരുത്; കമ്പനികൾക്ക് നിർദ്ദേശവുമായി ഒമാൻ

മസ്‌കത്ത്: വേതന സംരക്ഷണ സംവിധാനത്തിൽ വീഴ്ച വരുത്തരുതെന്ന് കമ്പനികളെ ഓർമ്മപ്പെടുത്തി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സാമ്പത്തിക പിഴകൾ ഒഴിവാക്കാൻ തൊഴിലുടമകൾ തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് കൈമാറേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

വേതന സംരക്ഷണ സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബർ 29ന് മന്ത്രാലയം പ്രഖ്യാപനം പുറപ്പെടുവിച്ചിരുന്നു. ഈ പ്രഖ്യാപനത്തെ പരാമർശിച്ചു കൊണ്ടാണ് മന്ത്രാലയം വേതന സംരക്ഷണ സംവിധാനത്തെ കുറിച്ച് ഓർമ്മപ്പെടുത്തിയത്. 2025 നവംബറിലെ വേതനം മുതൽ സ്ഥാപനങ്ങൾ അവയുടെ മൊത്തം തൊഴിലാളികളിൽ കുറഞ്ഞത് 90 ശതമാനത്തിന്റേയും വേതനം വേതന സംരക്ഷണ സംവിധാനം വഴി കൈമാറേണ്ടതുണ്ട്.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേതന പേയ്മെന്റുകളിൽ സുതാര്യത വർധിപ്പിക്കുന്നതിനും തൊഴിൽ ചട്ടങ്ങൾ പാലിക്കുന്നത് ശക്തിപ്പെടുത്തുന്നതിനും ഈ സംവിധാനം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ശിക്ഷകളും നിയമപരമായ പ്രത്യാഘാതങ്ങളും ഒഴിവാക്കാൻ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ നിശ്ചിത ആവശ്യകതകൾ നിറവേറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.